പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിന്‍റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആദിവാസികള്‍. മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പിടികൂടണം, വനം വകുപ്പ് ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞത്.

അതേസമയം മറ്റേതെങ്കിലും വഴിയിലൂടെ മധുവിന്‍റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാന്‍ കഴിയുമോയെന്നാണ് പോലീസും വനം വകുപ്പ് അധികൃതരും ശ്രമിക്കുന്നത്. 

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര്‍ റോഡ് ഉപരോധിച്ചിരുന്നു. ആന്തരിക് രക്തസ്രാവമാണ് മരണകാരണമെന്നാണ് തെളിഞ്ഞിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്.

മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. 307,302,324 എന്നി വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് െഎ. ജി. എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. എസ് എസ് എടി ആക്ടും ചേര്‍ത്ത് കേസെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

 ഇന്ന് രാവിലെ 11.30 തോടുകൂടിയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. പോസ്റ്റ്മോര്‍ട്ടം മുന്നര മണിക്കൂറോളം നീണ്ട നിന്നു.