മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല.

ഇടുക്കി: ഇടുക്കി മറയൂരിൽ എടിഎം തകർത്ത് കവർച്ചാശ്രമം. കോവിൽക്കടവിലുള്ള എസ്ബിഐ എടിഎമ്മാണ് തകർക്കാൻ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കോവിൽക്കടവിലെ എടിഎമ്മിൽ പുലർച്ചെയാണ് കവർച്ച ശ്രമമുണ്ടായത്. രാവിലെ എടിഎം തകർന്നത് കിടക്കുന്നതുകണ്ട് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിസിടിവി ക്യാമറകൾ മറച്ചശേഷം എടിഎം തകർക്കാനായിരുന്നു ശ്രമം. കവർച്ച സംഘത്തിന് പണം നിറച്ച ട്രേ പുറത്തെടുക്കാനായിട്ടില്ല. ഇടുക്കിയിൽ നിന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചാൽ മാത്രമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച എടിഎമ്മിൽ 26 ലക്ഷം രൂപ നിറച്ചിരുന്നു. ഗജ ചുഴലിക്കാറ്റിനെ തുടർ‍ന്നുണ്ടായ മഴ നിമിത്തം പ്രദേശത്ത് മൂന്ന് ദിവസം വൈദ്യുതി തടസപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ടാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. 

മോഷണം നടന്ന സമയത്ത് വൈദ്യുതിയുണ്ടായിരുന്നതിനാൽ സിസിടിവികൾ മറയ്ക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ എടിഎമ്മിൽ നിന്ന് ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇതിനായി ബാങ്ക് അധികൃതർക്ക് കത്ത് നൽകി. കനത്ത മഴയിൽ മൂന്നാർ പെരിയവര പാലം തകർന്നതിനാൽ കവർച്ച സംഘം തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. മോഷ്ടക്കാൾക്കായി മറയൂർ കവലയിലെയും ചിന്നാർ ഭാഗത്തെയും ചെക്പോസ്റ്റുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.