കൊച്ചി: കഴുത്ത് ഞെരിച്ചതാണ് ജിഷയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിഷയുടെ പുറത്ത് കടിയേറ്റ പാടുകളുണ്ട്. ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്ക് മാരകമായ മുറിവേറ്റിരുന്നുവെന്നും റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജിഷയുടെ ശരീരത്ത് 38 മുറിവുകളുണ്ടെന്ന് കണ്ടെത്തി. ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്നും എന്നാല്‍ പീഡനം നടന്നോ എന്ന് വ്യക്തമാകാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൂരമായ മര്‍ദ്ദനവും ജിഷ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം ജിഷയുടെ കൊലയാളിയെ വൈകാതെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. പൊലീസ് അന്വേഷണം കൃത്യമായാണ് പുരോഗമിക്കുന്നത്. ഡിജിപിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്നും ചെന്നിത്തല അറിയിച്ചു.

കസ്റ്റഡിയിലുള്ള അയല്‍വാസിയുടെ പങ്കിനേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് എഡിജിപി കെ.പത്മകുമാര്‍. ശാസ്ത്രീയ തെളിവുകളുടെ സാധുത വിലയിരുത്തേണ്ടത് കോടതിയെന്നും എഡിജിപി കെ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.