ഒരു വർഷത്തിനിടെ നാലു ശതമാനം വർധന രേഖപ്പെടുത്തിയതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു

ജിദ്ദ: സൗദിയിൽ പ്രവാസികളുടെ ശരാശരി വേതനം കൂടിയെന്ന് കണക്കുകൾ. ഒരു വർഷത്തിനിടെ നാലു ശതമാനം വർധന രേഖപ്പെടുത്തിയതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 2553 റിയാലായിരുന്ന പ്രവാസികളുടെ ശരാശരി വേതനം, ഈ വർഷം 2642 റിയാലിലെത്തി. സൗദിയിൽ സ്വകാര്യ മേഖലയിൽ 77.1 ലക്ഷം പ്രവാസികളാണ് ജോലിചെയ്യുന്നത്.

കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ വിദേശികളുടെ ശരാശരി വേതനം 2553 റിയാലായിരുന്നു. എന്നാൽ ഈ വർഷം ആദ്യ പാദത്തിൽ ഇത് 2642 റിയാലായി ഉയർന്നു. സ്വദേശികളുടെ ശരാശരി വേതനത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 5861 റിയാലായിരുന്നത് ഈ വർഷം ആദ്യ പാദത്തിൽ 6028 റിയാലായാണ് ഉയർന്നത്. സ്വകാര്യ മേഖലയിൽ വിദേശികളായ പുരുഷന്മാരുടെ ശരാശരി വേതനം 1939 റിയാലാണ്. എന്നാൽ വിദേശികളായ വനിതാ ജീവനക്കാരുടെ ശരാശരി വേതനം 3169 റിയലുമാണ്. സ്വകാര്യ മേഖലയിലെ വിദേശികളുടെ എണ്ണം 77.1 ലക്ഷമാണ്. എന്നാൽ സ്വദേശികളുടെ എണ്ണം 17.6 ലക്ഷമാണ്. സ്വദേശിവൽക്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ചത് രാജ്യത്തെ സ്വദേശി ജീവനക്കാരുടെ എണ്ണം കൂടാൻ സഹായിച്ചു.