ഖമാം: ആദിവാസി ദമ്പതികളെ കബളിപ്പിച്ച് നവജാത ശിശുവിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റ ആയുര്‍വേദ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തൊലുങ്കാനയിലെ ഖമാമിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച തെലുങ്കാനയിലെ കമ്മന്‍ ജില്ലയിലാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നവജാത ശിശുവിനെ ഡോക്ടര്‍ വിറ്റത്.

ഡോക്ടര്‍ ശ്രീനിവാസിനെയാണ് തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വന്തമായി ആശുപത്രി നടത്തുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ചോളം കുട്ടികളെയാണ് ഇയാള്‍ വിറ്റത്. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപവരെ വാങ്ങിയാണ് ഡോക്ടര്‍ വില്‍പ്പന നടത്തിയതെന്ന് പോലീസ് പറഞ്ഞു. വില്‍ക്കപ്പെട്ട കുട്ടികളെല്ലാം ആദിവാസി പെണ്‍കുട്ടികളാണ്.

പാവപ്പെട്ട കൂലിപ്പണിക്കാരായ ദമ്പതികളെ ചൂഷണം ചെയ്യുകയായിരുന്നു ഡോക്ടര്‍. നവജാതശിശുവിന്റെ ആരോഗ്യം മോശമാണെന്നും കുട്ടിയുടെ ചികിത്സാ ചെലവിന് ഭാരിച്ച തുകവേണ്ടി വരുമെന്നും പറഞ്ഞ് ദമ്പതികളെ ഭയപ്പെടുത്തി കുട്ടികളെ ഉപേക്ഷിപ്പിക്കുകയായിരുന്നു. 

ഒരു മാസം മുമ്പ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തിയതിന് ശ്രീനിവാസനെതിരെ കേസെടുത്തിരുന്നു. നവജാത ശിശുവിനെ വിമന്‍ ഡെവലപ്മെന്റ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക് മാറ്റിയിട്ടുണ്ട്.