'തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്ന് കേരളം കലാപക്കളമാക്കി'; മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് ബി ഗോപാലകൃഷ്ണൻ
സംഘപരിവാര്‍ സംഘടനകളേയും ബിജെപി പ്രവര്‍ത്തകരേയും വിരട്ടാന്‍ ശ്രമിക്കേണ്ട, വരട്ടിയ പാരമ്പര്യമുള്ളതാണ് ബിജെപി പ്രവര്‍ത്തകരെന്നും ബി ഗോപാലകൃഷ്ണൻ കായംകുളത്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ചിത്ത ഭ്രമം പിടിച്ചോയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നതെന്ന് ബി ഗോപാലകൃഷ്ണന്‍
കായംകുളം: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിളിച്ചാണ് ബി ഗോപാലകൃഷ്ണനന്റെ പ്രസംഗം. തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. പത്ത് പൊലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാരെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
സംഘപരിവാര്‍ സംഘടനകളേയും ബിജെപി പ്രവര്‍ത്തകരേയും വിരട്ടാന്‍ ശ്രമിക്കേണ്ട, വരട്ടിയ പാരമ്പര്യമുള്ളതാണ് ബിജെപി പ്രവര്‍ത്തകരെന്നും ബി ഗോപാലകൃഷ്ണൻ കായംകുളത്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ചിത്ത ഭ്രമം പിടിച്ചോയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നതെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. പിണറായി എന്ന തെമ്മാടിക്ക് എന്ത് പറ്റിയെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്. എതിരെ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുന്നതാണ് പിണറായി വിജയന്റെ രീതിയെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നേരിട്ട് ഏറ്റുമുട്ടാന്‍ സാധിക്കാത്ത സിപിഎം ഇപ്പോള്‍ ശിഖണ്ഡികളെ മുന്‍ നിര്‍ത്തിയാണ് പോരാടുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിപിഎമ്മിന്റെ ശിഖണ്ഡികളായി എസ്ഡിപിഐയ്ക്കാര്‍ വരുന്നുണ്ടെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഒരു പേരാമ്പ്ര സൃഷ്ടിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കേരളത്തിലെ മുസ്ലിമുകള്‍ ഓര്‍ക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.