കാണ്‍പുര്‍: കടംവീട്ടാന്‍ ദമ്പതികള്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ ബാബു പുര്‍വ കോളനിവാസികളായ ഖാലിദും ഭാര്യ സയിദയുമാണ് കുഞ്ഞിനെ ഒരു ബിസിനസുകാരന് ഒന്നരലക്ഷം രൂപയ്ക്കു കുഞ്ഞിനെ വിറ്റത്. അഞ്ചു മക്കളില്‍ ഇളയ കുട്ടിയെ ആണ് വിറ്റത്.

തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പൊലീസില്‍ പരാതിയും നല്‍കി. വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. എന്നാല്‍ തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടില്‍നിന്ന് അരലക്ഷത്തിലധികം രൂപയും കണ്ടെടുത്തു. കടം വീട്ടാന്‍ മറ്റൊരു മാര്‍ഗവും കാണാതെ വന്നപ്പോഴാണ് കുട്ടിയെ വിറ്റതെന്നാണ് മാതാവ് സയിദ പറയുന്നത്. കുട്ടിയെ വാങ്ങിയ ബിസിനസുകാരന്‍ ഹാരൂണും പൊലീസ് പിടിയിലായി.