പ്രതികൂല സാഹചര്യത്തെ തുടര്‍ന്നാണിത്. പ്രതിപക്ഷ നേതാവും മറ്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചു. രാവിലെ 7.45 ന് പുറപ്പെട്ട സംഘം ഒമ്പതു മണിയോടെ ഇടുക്കി പ്രദേശത്ത് എത്തിയത്. ഇവിടെ മൂന്നിടങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹെലികോപ്റ്ററില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ ഇറങ്ങാനായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്നാണിത്. പ്രതിപക്ഷ നേതാവും മറ്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചു.
രാവിലെ 7.45 ന് ശംഖുമുഖം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് പുറപ്പെട്ട സംഘം ഒമ്പതു മണിയോടെയാണ് ഇടുക്കി പ്രദേശത്ത് എത്തിയത്. ഇവിടെ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഹെലികോപ്റ്ററിന് ഇറങ്ങാന്‍ സാധിക്കാത്ത പ്രതികൂല കാലാവസ്ഥയായതിനാല്‍ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. ആറിടങ്ങളില്‍ ഇറങ്ങാനായിരുന്നു യാത്ര തുടങ്ങും മുമ്പുള്ള തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥ മൂലം ഇത് മൂന്നിടങ്ങളിലായി ചുരുക്കുകയായിരുന്നു.
വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. കോഴിക്കോട് നിന്ന് ഇന്ധനം നിറച്ച ശേഷം തിരിച്ച് എറണാകുളത്തേക്ക് യാത്രതരിക്കും. എറണാകുളത്ത് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റെവന്യു സെക്രട്ടറി പിഎച്ച് കുര്യന്‍ എന്നിവരും സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
അതേസമയം മുഖ്യമന്ത്രിക്ക് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ കട്ടപ്പനയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. ഈ സാഹചര്യത്തില്‍ ഇടുക്കിയിലുള്ള വൈദ്യുതി മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം നടക്കും.
