മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹന ഫാത്തിമയ്ക്ക് ജാമ്യം
രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല
.പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ 3 മാസത്തേക്ക് കയറാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കൊച്ചി: രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ 3 മാസത്തേക്ക് കയറാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നവംബർ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്. കേസില്‍ രഹന ഫാത്തിമ റിമാൻഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാൻ എത്തിയത്. പൊലീസ് സംരക്ഷണത്തിൽ നടപന്തൽവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മടങ്ങേണ്ടി വരികയായിരുന്നു.
മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്സ്ബുക്കിൽ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിനാസ്പദമായത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്‌റ്റ് ചെയ്തത്.
തത്വമസി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രഹന ഫാത്തിമ പലരുടെയും കണ്ണിലെ കരടായി മാറി. മത വികാരം വ്രണപെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.