ബാലഭാസ്കറിന് നാളെ ബോധം തെളിയുമെന്ന പ്രതീക്ഷയിൽ ഡോക്ടർമാർ
നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ മാത്രമേ ആരോഗ്യനിലയിൽ എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് ഡോക്ടേഴ്സ് അറിയിച്ചിരുന്നു. അപകടത്തിൽ മരിച്ച മകൾ തേജസ്വിനി ബാലയുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും.
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് അടിയന്തിര ശാസ്ത്രക്രിയയ്ക്ക് വിധേയനായ ബാലഭാസ്കറിന് നാളെ ബോധം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ മാത്രമേ ആരോഗ്യനിലയിൽ എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് ഡോക്ടേഴ്സ് അറിയിച്ചിരുന്നു. അപകടത്തിൽ മരിച്ച മകൾ തേജസ്വിനി ബാലയുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. ആന്തരീക രക്തസ്രാവം സംഭവിച്ച ലക്ഷ്മിയുടെയും ശസ്ത്രക്രിയ പൂർത്തിയായി. ലക്ഷ്മിയുടെ എല്ലുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.
തൃശൂർ വടക്കുന്നാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. മകൾ തേജസ്വനി ബാല ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ അനുമാനം.