ന്യൂയോര്‍ക്ക് നഗരത്തില്‍ ബോംബ് സ്ഫോടനം; ബംഗ്ലാദേശ് വംശജന്‍ പിടിയില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ബംഗ്ലാദേശ് വംശജന്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്ക്.
മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിലാണ് പൊട്ടിത്തെറി നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് മേയർ സ്ഥിരീകരിച്ചു. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിൽ തിങ്കളാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്.
ശരീരത്തിൽ ബോംബ് ധരിച്ചെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ചാവേറിന് ഗുരുതരമായി പരുക്കേറ്റു.
ശരീരത്തില്‍ വയറുകൾ ഘടിപ്പിച്ച നിലയിൽ ചാവേറിനെ ന്യൂയോർക്ക് സിറ്റി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അകയേദ് ഉല്ലാ എന്ന ബംഗ്ലദേശ് സ്വദേശിയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് വ്യക്തമാക്കി.
ഇരുപതുവയസ്സുകാരനായ അകയേദ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അനുഭാവിയാണെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ വർഷവും മാൻഹട്ടനിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തിൽ സ്ഫോടനമുണ്ടായിരുന്നു. സെപ്റ്റംബറിൽ നടന്ന ഈ സംഭവത്തിൽ അഫ്ഗാൻ വംശജനായ യുഎസ് പൗരനെ അറസ്റ്റു ചെയ്തിരുന്നു.