മദ്യശാലകള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷവും മതമേലധ്യക്ഷന്മാരും രംഗത്ത്. ഹൈക്കോടതി ഉത്തരവ് മറയാക്കി ബാര്‍ മുതലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.ർ മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ പഞ്ചായത്തുകളുടെ അധികാരം നീക്കിയ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് മതമേലധ്യക്ഷന്‍മാര്‍ നാളെ ഗവര്‍ണറെ കണ്ട് ആവശ്യപ്പെടും.

പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കവും എന്‍ഒസി നല്‍കുന്നതില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനനന്‍സും സർക്കാർ ബാറുടമകൾക്ക് മുന്നിൽ കീഴടങ്ങിയെന്നാണ് പ്രതിപക്ഷ നിലപാട്. പൊതുസമൂഹം അംഗീകരിച്ച, യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യ നയം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം. വരാനിരിക്കുന്ന മദ്യനയത്തിനു പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സര്‍ക്കാരിനെതിരെ മതമേലധ്യക്ഷന്‍മാരും നിലപാട് ശക്തമാക്കി. മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെടും . ഇതിനെതിരെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി.