തിരുവനന്തപുരം: ആറു പഞ്ച നക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയന്ന വിവരം പുറത്തായതോട തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിവാദത്തിന്റെ ബാര്‍ വീണ്ടും തുറക്കുന്നു. യുഡിഎഫിന്റെ സമ്പൂര്‍ണ മദ്യ നിരോധനമെന്ന ആളെ പറ്റിക്കല്‍ നയത്തിന്റെ പൂച്ച് പുറത്തായെന്നു വി.എസ് തുറന്നടിച്ചു. സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടി ന്യായീകരിച്ചു.

മദ്യനിരോധനമല്ല, വര്‍ജ്ജനമാണ് ഇടതു നയമെന്നു പിണറായി പ്രഖ്യാപിച്ചതോടെയാണ് വിവാദത്തിന്റെ ബാര്‍ ആദ്യം തുറന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള നയമെന്നു യുഡിഎഫ് വിമര്‍ശിച്ചു. പൂട്ടിയ ബാറുകളൊന്നും തുറക്കില്ലെന്ന് സീതാറാം യെച്ചൂരി നയവ്യക്തത വരുത്തി. എന്നാല്‍ എതിരാളികള്‍ക്ക് ആശയക്കുഴപ്പമെന്ന വിമര്‍ശനം യുഡിഎഫ് തുര്‍ന്നു.

ഇതിനിടയിലാണ് പൂട്ടിയവരെല്ലാം പഞ്ചനക്ഷത്ര പദവി തരപ്പെടുത്തി ബാറുകള്‍ തുറന്നെന്ന വിവരം പുറത്തായത്. എട്ടെണ്ണം തുറന്നു. ലൈസന്‍സിനായി പത്തു ബാറുകള്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇതോടെ ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യ നിരോധനമെന്ന യുഡിഎഫ് നയം പൊള്ളയാണെന്നു തെളിഞ്ഞെന്ന വാദവുമായി വി.എസ് യുഡിഎഫിനെതിരെ കടന്നാക്രമണം തുടങ്ങി.

കോഴ വാങ്ങിയാണ് ഉമ്മന്‍ ചാണ്ടി ലൈസന്‍സ് നല്‍കിയതെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വി.എം സുധീരനും എ.കെ ആന്റണിക്കും എന്താണ് പറയാനുള്ളതെന്ന് വി.എസ് ചോദിച്ചു. ബാര്‍ ലൈസന്‍സ് നല്‍കിയത് സ്വാഭാവിക നടപടി മാത്രമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

പഞ്ച നക്ഷത്ര ബാറുകള്‍ സംസ്ഥാന വിഷയമല്ലെന്ന വിശദീകരണവുമായി വിവാദത്തിന്റെ വീര്യം കുറയ്ക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. യുഡിഎഫിന്റേത് വെള്ളം ചേര്‍ത്ത മദ്യനയമെന്ന് പ്രചാരണ വേദിയില്‍ സ്ഥാപിക്കാന്‍ കിട്ടിയ അവസരം മുതലാക്കുകയാണ് പ്രതിപക്ഷ നേതാവ്.