സഹകരിക്കില്ലെന്ന് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് പിന്തുണ അറിയിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബിജെപി ബിഡിജെഎസ് തര്‍ക്കത്തിന് ശമനമില്ല. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്ന് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കി. എന്‍ഡിഎ ർസ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് വിശദീകരിക്കാനാണ് ചെങ്ങന്നൂരില്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നത്.

ബിജെപിയോടുള്ള അതൃപ്തി പ്രകടിപ്പിക്കാന്‍ പറ്റിയ സുവര്‍ണ്ണാവസരമാണ് തെരഞ്ഞെടുപ്പെന്ന പൊതുവികാരവും യോഗത്തിലുയര്‍ന്നു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെ വന്നതോടെയാണ് ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത്. കഴിഞ്ഞ ദിവസം പി.എസ്. ശ്രീധരന്‍പിള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരില്‍ കണ്ടിരുന്നെങ്കിലും മഞ്ഞുരുകിയിട്ടില്ല. 

തര്‍ക്കം എത്രയും വേഗം പരിഹരിക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന് മെല്ലെപ്പോക്കാണെന്ന വിമര്‍ശനമാണ് തുഷാര്‍ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും. ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതാണ് ബിഡിജെഎസ് നിലപാടെന്ന വിലയിരുത്തലാണ് ബിജെപിക്കും.