തിരുവനന്തപുരം: കശാപ്പ് നിയന്ത്രണത്തിനുള്ള കേന്ദ്ര വിജ്ഞാപനം മറികടക്കാൻ സംസ്ഥാന സർക്കാർ നിയമനിർമ്മാണമടക്കം പരിഗണിക്കുന്നു. ഇതിന് മുന്നോടിയായി സർവ്വകക്ഷിയോഗവും വിളിക്കും. മലയാളിയുടെ ഭക്ഷണക്രമം നാഗ്പൂരിൽ നിന്നും ദില്ലിയിൽ നിന്നും തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ പരസ്യമായി കശാപ്പ് നടത്തി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

കാലിച്ചന്തവഴി കന്നുകാലികളെ കശാപ്പിന് വിൽക്കുന്നത് നിയന്ത്രിച്ചുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം ശക്തമായ നിലപാടിനൊരുങ്ങുന്നു. കേന്ദ്ര വിജ്ഞാപനം പ്രത്യേക നിയമ നിർമ്മാണത്തിലൂടെ മറികടക്കാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്. ഇതിന് മുന്നോടിയായി സർവ്വകക്ഷിയോഗം വിളിക്കും. മൃഗസംരക്ഷണവകുപ്പ് മന്ത്രി കെരാജു നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സർവ്വകക്ഷിയോഗത്തിന്റെ തിയ്യതി തീരുമാനിക്കും. കേന്ദ്രത്തെ ഇന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു

കോടിയേരി ബാലകൃഷ്ണൻ നിയമനിർമ്മാണം ആവശ്യപ്പെട്ടു.കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നാളെ കരിദിനമായി ആചരിക്കും അതിനിടെ കണ്ണൂരിൽ പരസ്യകശാപ്പ് നടത്തി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. റിജിൽ മാക്കുറ്റി അടക്കമുള്ളവർക്കെതിരായാണ് യുവമോർച്ചയുടെ പരാതിയിൽ കേസ് എടുത്തത്. 

കണ്ണൂർ സമരരീതിയെ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.കശാപ്പ് ചെയ്തുള്ള സമരരീതിയെ ബിജെപി പ്രസിഡണ്ട് കുമ്മനവും കുറ്റപ്പെടുത്തി.