നായകന്‍ ഹസാര്‍ഡ് തന്നെ വല കുലുക്കിയപ്പോള്‍ ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയുടെ പോരാട്ടം പൂര്‍ത്തിയായി

മോസ്ക്കോ: റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ബെല്‍ജിയം സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ മൂന്നാം സ്ഥാനവുമായി വണ്ടി കയറുന്നത്. നാലാം മിനിട്ടില്‍ തോമസ് മ്യൂനിയര്‍ 82 ാം മിനിട്ടില്‍ നായകന്‍ ഹസാര്‍ഡ് എന്നിവരാണ് ബെല്‍ജിയത്തിന് വേണ്ടി വല കുലുക്കിയത്.

Scroll to load tweet…

ആക്രമണ ഫുട്ബോളുമായി കളം നിറഞ്ഞ ബെല്‍ജിയത്തിന് മുന്നില്‍ ഇംഗ്ലിഷ് നിര അപ്പാടെ നിരാശപ്പെടുത്തുകയായിരുന്നു. ഹാരി കെയ്നും റഹിം സ്റ്റെര്‍ലിംഗുമടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം നിരന്നിട്ടും ഇംഗ്ലണ്ട് അസ്ത്രപ്രജ്ഞരായി. 

നാലാം മിനിട്ടില്‍ തന്നെ ബെല്‍ജിയം കരുത്തു കാട്ടി. നാസർ ചാ‌ഡ്‌ലിയുടെ തകര്‍പ്പന്‍ ക്രോസിൽ നിന്നാണ് മ്യൂനിയര്‍ ഇംഗ്ലിഷ് വല കുലുക്കിയത്. മ്യൂനിയർ കൂടി ഗോൾ നേടിയതോടെ റഷ്യന്‍ ലോകകപ്പിൽ ഗോൾ നേടിയ ബൽജിയം താരങ്ങളുടെ എണ്ണം പത്തായി. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും വേഗമേറിയ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മ്യൂനിയര്‍ സ്വന്തമാക്കി. 

രണ്ടാം പകുതിയിലും ബെല്‍ജിയത്തിന്‍റെ മുന്നേറ്റമാണ് കണ്ടത്. 82 ാം മിനിട്ടില്‍ അതിന്‍റെ ഫലവും കിട്ടി. നായകന്‍ ഹസാര്‍ഡ് തന്നെ വല കുലുക്കിയപ്പോള്‍ ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയുടെ പോരാട്ടത്തിന് മൂന്നാം സ്ഥാനമെന്ന നേട്ടമെങ്കിലും സ്വന്തമാക്കാനായി. ഗ്രൂപ്പ് റൗണ്ടിലും ഇംഗ്ലണ്ടിനെ ബെല്‍ജിയം പരാജയപ്പെടുത്തിയിരുന്നു.