അദ്‌നന്‍ ജാനുസാജാണ് ബെല്‍ജിയത്തിന്റെ ഗോള്‍ നേടിയത്.

മോസ്‌കോ: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ബെല്‍ജിയം ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒരു ഗോളിനാണ് ബെല്‍ജിയം മറികടന്നത്. അദ്‌നന്‍ ജാനുസാജാണ് ബെല്‍ജിയത്തിന്റെ ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു റിയല്‍ സോസിഡാഡ് താരമായി ജാനുസാജിന്റെ ഗോള്‍. 

ഗ്രൂപ്പ് സ്ഥാനം മെച്ചപ്പെടുത്താനുള്ള മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുവരും ഗോള്‍വല കുലുങ്ങാതിരിക്കാനാണ് ശ്രദ്ധിച്ചത്. ഈഡന്‍ ഹസാര്‍ഡ്, റൊമേലു ലുകാകു, ഡി ബ്രൂയിന്‍ എന്നീ പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചാണ് ബെല്‍ജിയം തുടങ്ങിയത്. ഇംഗ്ലണ്ടാവട്ടെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ഡെലേ അലി, ഹെന്‍ഡേഴ്‌സണ്‍ തുടങ്ങിയ പ്രമുഖര്‍ക്കും വിശ്രമം നല്‍കി.

എന്നാല്‍ രണ്ടാം പകുതിയില്‍ ബെല്‍ജിയം ഗോള്‍ നേടി. 51ാം മിനിറ്റിലായിരുന്നു ജാനുസാജിന്റെ ഗോള്‍. വലത് വിങ്ങിലൂടെ പന്തുമായി വന്ന ജാനുസാജ് പെനാല്‍റ്റി ബോക്‌സ് വരെ എത്തി. പിന്നീട് ഇടങ്കാലുക്കൊണ്ടുള്ള ഷോട്ട് ഗോള്‍ കീപ്പറേയും മറികടന്ന് ഗോളില്‍ അവസാനിച്ചു.

Scroll to load tweet…