കോടതി ഉത്തരവ് നല്‍കിയിട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കാത്ത നടപടിയാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ കഴിയാത്ത രീതിയില്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ കോടതി വിമര്‍ശിച്ചു. 'നൃത്തം ഒരു തൊഴിലാണെന്നും. നിയന്ത്രണ സംവിധാനങ്ങള്‍ നിരോധനങ്ങളായി മാറരുത് തെരുവുകളില്‍ ഭിക്ഷയെടുക്കുന്നതിലും മറ്റ് അഭികാമ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലും നല്ലത് ബാറുകളില്‍ നൃത്തം ചെയ്ത് ജീവിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നോ ആരാധനാ കേന്ദ്രങ്ങളില്‍നിന്നോ ഒരു കിലോമീറ്റര്‍ ദൂരത്താകണം ഡാന്‍സ് ബാറുകളെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശത്തെയും കോടതി ചോദ്യം ചെയ്തു. ഏപ്രില്‍ 12ന് മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ഡാന്‍സ് ബാര്‍ റിഗുലേഷന്‍ ബില്ലില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിര്‍ദേശിത്തുന്നത്. 

സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവരുടെ തൊഴില്‍ ഇല്ലാതാക്കുന്നനിലപാടിലേക്ക് സര്‍ക്കാര്‍ എത്തരുതെന്നു കോടതി വ്യക്തമാക്കി. ആയിരക്കണക്കിന് സ്ത്രീകളാണ് മഹാരാഷ്ട്രയിലെ ബാറുകളില്‍ നൃത്തം ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. സര്‍ക്കാര്‍ ഡാന്‍സ് ബാറുകള്‍ പൂട്ടിയതോടെ ഇവരുടെ ജീവിതം ഗതികേടിലായി.