വനിതാ ഡോക്ടറെ ബന്ദിയാക്കി വൻ കവര്‍ച്ച; 100 പവനും 70000 രൂപയും കവര്‍ന്നു
വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവനും എഴുപതിനായിരം രൂപയും കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.
കൊച്ചി: ആലവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവനും എഴുപതിനായിരം രൂപയും കവര്‍ന്നു. ആലുവ ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യുസിന്റെ വീട്ടിൽ ആണ് കവർച്ച നടന്നത്. ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വീടിന് പുറകിലെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
വീട്ടിനകത്ത് കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെത്തി പൊട്ടിച്ച മദ്യ കുപ്പി കഴുത്തിൽ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 100 പവനും എഴുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാക്കൾ ഊരി വാങ്ങി. വിവാഹ ആവശ്യത്തിന് ലോക്കറിൽ നിന്ന് എടുത്ത സ്വര്‍ണ്ണമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
സംഭവത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നത് കേൾക്കാം:
ഇടയ്ക്ക് രണ്ടംഗ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഉടൻ ബഹളമുണ്ടാക്കി അടുത്തുള്ളവര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. പ്രദേശത്ത് ഇതിനു മുൻപും വലിയ മോഷണങ്ങൾ ഉണ്ടായിട്ടുണ്ട്. വീട് കുത്തിത്തുറന്ന് മുപ്പത് പവൻ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇത് വരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
വിശദമായ റിപ്പോര്‍ട്ടും മോഷണം നടന്ന വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളും കാണാം:
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത് . വരലടയാള വിദഗ്ധരും ഫോറൻസിംഗ് സംഘവും എത്തി തെളിവെടുത്തു.