ബിജുരമേശ് മദ്യവ്യാപാരം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: ബാർകോഴ വിവാദമുയർത്തിയ മദ്യവ്യവസായി ബിജു രമേശ് മദ്യവിൽപ്പന നിർത്തുന്നു. സർക്കാറിന്‍റെ പുതിയ നയത്തിന്‍റെ അടിസ്ഥാനത്തിൽ ഏഴു ബാറുകള്‍ തുറക്കാമെങ്കിലും ഇനി പുതിയ ബാറുകളൊന്നും വേണ്ടെന്നാണ് ബിജു രമേശിന്‍റെ തീരുമാനം,
9 ഹോട്ടലുകളുള്ള രാജധാനി ഗ്രൂപ്പിന്റെ മേധാവി മദ്യ വ്യവസായികളുടെ സംഘടനയിൽ എന്നും മുൻ നിരയിലുണ്ടായിരുന്നു. മുൻമന്ത്രിമാർക്കെതിരെ ബാർകോഴ ആരോപണം ഉന്നയിച്ചതോടെ ബിജുരമേശ് വിവാദനായകനായി. അടച്ചുപൂട്ടിയ 9ൽ 7 ബാറുകൾ തുറക്കാൻ അവസരം ഒരുങ്ങിയെങ്കിലും ബിജുരമേശ് പക്ഷെ മദ്യവ്യവസായത്തോട് വിട പറയുകയാണ്
28 വർഷം നീണ്ട മദ്യവ്യവസായമാണ് നിർത്തുന്നത്. ഒപ്പമുള്ള 150 തൊഴിലാളികളെ പിരിച്ചുവിടുന്നത് ഒഴിവാക്കാൻ നിലവിലുള്ള ബിയർ-വൈൻ പാർലറുകൾ കുറച്ചുനാൾ കൂടി പ്രവർത്തിക്കും. ബാറുകൾ തുറക്കുന്നില്ലെങ്കിലും ബാർകോഴ കേസിൽ പിന്നോട്ടില്ല, പക്ഷെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയുമില്ല
മദ്യവ്യവസായം നിർത്തുന്ന ബിജു രമേശിന്‍റെ ഇനിയുള്ള ശ്രദ്ധ ഹോട്ടൽ-വിദ്യാഭ്യാസരംഗങ്ങളിൽ. നിലവിലുള്ള എഞ്ചിനീയറിംഗ് കോളേജുകൾക്ക് പുറമെ കൂടുതൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം.