താറാവ് കൃഷി കാലക്രമേണ കുറയുന്ന കുട്ടനാട്ടിൽ, പലതരം വൈറസ് ബാധകളും ബാക്ടീരിയൽ രോഗങ്ങളും ബാധിച്ച് എല്ലാ വർഷവും താറാവുകൾ ചാകുന്നുണ്ട്. പക്ഷിപ്പനി ബാധയുണ്ടാകുന്പോൾ മാത്രമാണ് വിഷയത്തിൽ സർക്കാരിടപെടുന്നത്. ഇത്തവണയും പക്ഷിപ്പനിയല്ലാത്ത രോഗങ്ങൾ ബാധിച്ച് നൂറ് കണക്കിന് താറാവുകൾ ചത്തിട്ടുണ്ട്. താറാവാകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതും, നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകാത്തതും മേഖലയിലെ കർഷകരെ കടക്കെണിയിലാക്കുന്നു.
താറാവ് കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. മൃഗസംരക്ഷണ വകുപ്പ് കൊല്ലുന്ന താറാവുകൾക്ക് മാത്രമേ നഷ്ടപരിഹാരം നൽകൂവെന്ന് തീരുമാനിച്ചാൽ ചത്തൊടുങ്ങിയ നൂറ്കണക്കിന് താറാവുകൾക്ക് നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയാകും.
പക്ഷിപ്പനിയെന്ന് കണ്ടാൽ പിന്നെ താറാവുകളുടേയും മുട്ടയുടേയും വിൽപ്പന വൻതോതിൽ ഇടിയും. ഇതോടെ രോഗം ബാധിക്കാത്ത താറാവുകളുള്ള കർഷകരും ദുരിതത്തിലാവും. ഈ വസ്തുതകൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന മറുപടിയാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്നത്.
