ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീ സഭയുടെ തടങ്കലിൽ; പൊലീസെത്തി മോചിപ്പിച്ചു
ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാസ്ത്രീയ്ക്ക് സഭയുടെ പീഡനം. മഠത്തിൽ തടങ്കലിൽ പാർപ്പിച്ചെന്ന് സിസ്റ്റർ ലിസി വടക്കേയിൽ. കന്യാസ്ത്രീയെ മോചിപ്പിച്ച് പൊലീസ്.
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷികളിലൊരാളായ കന്യാസ്ത്രീയ്ക്ക് സഭയുടെ പീഡനം. സിറോ മലബാർ സഭക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേയിൽ ആണ് പരാതിയുമായി രംഗത്തെത്തിയത്. മഠത്തിൽ തടങ്കലിൽ പാർപ്പിച്ചെന്നാണ് സിസ്റ്റർ ലിസി വടക്കേയിലിന്‍റെ പരാതി. ബന്ധുക്കളുടെ പരാതിയിൽ കന്യാസ്ത്രീയെ മഠത്തിൽ നിന്ന് പൊലീസ് മോചിപ്പിച്ചു.
മഠത്തില്‍ താന്‍ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കി. കന്യാസ്ത്രീയുടെ പരാതിയിൽ മഠം അധികൃതര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കന്യാസ്ത്രീക്ക് ആവശ്യമായ പൊലീസ് സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പീഡന വിവരം ആദ്യം പങ്കുവച്ചത് സിസ്റ്റർ ലിസി വടക്കയിലിനോട് ആയിരുന്നു.