മോഹന്‍ ഭാഗവതിനെ വിമര്‍ശിച്ച് ശങ്കരാചാര്യ സ്വരൂപാനന്ദ

ലക്നൗ: ഹിന്ദുമത ആശയങ്ങള്‍ക്ക് നാശം വരുത്തുന്നത് കാവി രാഷ്ട്രീയത്തിന്‍റെ വക്താക്കളായ ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണെന്ന് ഹിന്ദുമതാചാര്യന്‍ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വര്‍ഗ്ഗീയ വിദ്വേഷം നിറയ്ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ഹിന്ദുമതത്തിന് കോട്ടം വരുത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

മുമ്പും ആര്‍എസ്എസ് നയങ്ങളെ അവഗണിച്ച വ്യക്തിയാണ് ശങ്കരാചാര്യ സ്വരൂപാനന്ദ. ഹിന്ദുമതത്തെ കുറിച്ചുള്ള ആര്‍എസ്എസിന്‍റെ ആശയങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്നത്. എന്നാല്‍ ഹിന്ദു ദമ്പതികള്‍ക്ക് വിദേശ രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ അപ്പോള്‍ ഹിന്ദുവല്ലേ എന്നും ശങ്കരാചാര്യ സ്വരൂപാനന്ദ ചോദിച്ചു. 

ഒരു യഥാര്‍ത്ഥ ഹിന്ദു വേദവും ശാസ്ത്രങ്ങളും പിന്തുടരുമ്പോള്‍ മുസ്ലീം ഖുര്‍ആനും ക്രിസ്ത്യാനി ബൈബിളും പിന്തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു ശങ്കരാചാര്യ സ്വരൂപാനന്ദ. രാജ്യത്തെ ബീഫ് കയറ്റുമതിയില്‍ ഒന്നാമത് ബിജെപി നേതാക്കളാണ്. അവര്‍ എന്നിട്ട് ഗോവതത്തിനെതിരെ പ്രതിഷേധിക്കുന്നു. ഇത്തരത്തില്‍ ഇരട്ടത്താപ്പ് നിറഞ്ഞതാണ് ആര്‍എസ്എസ്. 

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നും നാല് വര്‍ഷം ആകുമ്പോഴും അവര്‍ പാലിച്ചിട്ടില്ല. യുവാക്കള്‍ക്ക് ജോലി നല്‍കാനോ, 1500000 ബാങ്ക് അക്കൗണ്ടിലെത്തിക്കാനോ രാമക്ഷേത്രം നിര്‍മ്മിക്കാനോ അവര്‍ക്കായിട്ടില്ലെന്നും ഇത്തരം ചോദ്യങ്ങള്‍ക്ക് ബിജെപിയ്ക്ക് മറുപടി ഉണ്ടാകില്ലെന്നും ശങ്കരാചാര്യ സ്വരൂപാനന്ദ തുറന്നടിച്ചു.