മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഗോഷിന്റെ നേതൃത്വത്തില്‍ രാമനവമിയുടേ പേരില്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തെരുവിലറങ്ങുകയായിരുന്നു.

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ ആയുധറാലി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു റാലി. റാലിക്ക് പിന്നാലെ കൊല്‍ക്കത്തയില്‍ ബി.ജെ.പിയും തൃണമൂല്‍ കോണ്ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി.

മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഗോഷിന്റെ നേതൃത്വത്തില്‍ രാമനവമിയുടേ പേരില്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തെരുവിലറങ്ങുകയായിരുന്നു. കൊല്‍കത്തയിലും ന്യൂ ടൗണിലും കരാഗ്പുരീലും വാളും കത്തിയും ഉയര്‍ത്തികാട്ടി നൂറുകണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. രാമരാജ്യത്തിനായുള്ള ചുവടുവെയപ്പെന്നായിരുന്നു ബി.ജെ.പി നേതാവ് മുകുള്‍ റോയിയുടെ പ്രതികരണം. തൃണമൂല്‍ കോണ്ഗ്രസും സംസ്ഥാനത്ത് രാമനവമി ആഘോഷം ഒരുക്കി.തൃണമൂല്‍ കോണ്ഗ്രസിന്റെ ആഘോഷ പന്തലുകള്‍ ബിജെപി പ്രവര്ത്തകര്‍ നശിപ്പിച്ചതായും ആരോപണമുണ്ട്.

ഹവുറ ജില്ലയിലും ദുര്ഗപുറിലും തൃണമൂല്‍ - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടാനായാണ് ആയുധ റാലി നടത്തിയതെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് തൃണമൂല്‍ കോണ്ഗ്രസിന്റെ ശ്രമമെന്നും ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം രാമനവമി ആഘോഷങ്ങലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല. പുതിയ നയംമാറ്റം മമതാ സര്‍ക്കാര്‍ മൃദു ഹിന്ദുത്വത്തിലേക്ക് ചുവടുമാറുന്നതിന്റെ സൂചനയാണെന്നും ബിജെപി ആരോപിച്ചു.