കൊല്ലത്ത് വര്‍ഷങ്ങളായ പ്രവര്‍ത്തിക്കുന്ന ബീഫ് വില്‍പ്പന ശാല പൂട്ടിക്കാന്‍ ബി.ജെ.പിയുടെ ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി സി.പി.എം പ്രതിഷേധിച്ചു.

കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപം നല്ലിലയിലാണ് ചന്തയിലെ ബീഫ് വില്‍പ്പന കേന്ദ്രം പൂട്ടിക്കാനായി ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയത്. ബീഫ് വില്‍പ്പന ശാലയ്ക്ക് ലൈസന്‍സ് ഇല്ലാത്തതിനാലാണ് പൂട്ടിക്കാനായി ഹര്‍ത്താല്‍ നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നത്. വില്‍പ്പന കേന്ദ്രം പൂട്ടണമെന്നും ഇത് നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നുമാണ് ആവശ്യം. എന്നാല്‍ ബീഫ് വില്‍പ്പനയുടെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. ബീഫും കപ്പയും പാചകം ചെയ്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്തുകൊണ്ടായിരുന്നു ഹര്‍ത്താലിനെതിരെ സി.പി.എം പ്രതിഷേധിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.