മുസ്ലീം വിഭാഗത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി ജനപ്രതിനിധി

ലക്നൗ: ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപിയുടെ ജനപ്രതിനിധി മുസ്ലീം വിഭാഗത്തെ ലക്ഷ്യം വച്ച് നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് ചെന്ന് അവര്‍ നടത്തുന്ന വൈദ്യുതി മോഷണത്തിന്‍റെ കണക്കെടുക്കാന്‍ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കുന്നതാണ് ഫോണ്‍ സംഭാഷണം. 

കൗശാമ്പി ജില്ലയില്‍നിന്നുള്ള ജനപ്രതിനിധിയായ സഞ്ജയ് ഗുപ്തയാണ് മുസ്ലീം വിഭാഗത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നതും ഇതിനായി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതും. സഞ്ജയുടെ ഫോണ്‍ കോള്‍ എഞ്ചിനിയര്‍ അവിനാഷ് സിംഗ് റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

ഏപ്രില്‍ ഒന്ന് മുതല്‍ എത്ര മുസ്ലീങ്ങള്‍ക്കെതിരെ നടപടിയെടുത്തു എന്ന വിവരം നല്‍കണമെന്നാണ് ഇയാള്‍ ഫോണില്‍ ആവശ്യപ്പെട്ടത്. ട്രാന്‍സ്ഫര്‍ വാങ്ങി സംസ്ഥാനത്തെ മറ്റെവിടേയ്ക്ക് പോയാലും രക്ഷപ്പെടാമെന്ന് നിങ്ങള്‍ കരുതേണ്ടെന്നും ഇയാള്‍ എഞ്ചിനിയറെ ഭീഷണിപ്പെടുത്തി. ഹിന്ദുക്കളെയും വ്യവസായികളെയും മനപ്പൂര്‍വ്വമായി ഉപദ്രവിക്കുകയാണെന്നും സഞ്ജയ് കുറ്റപ്പെടുത്തി. 

ഇലക്ട്രിസിറ്റി ബോര്‍ഡ് നടത്തിയ റെയ്ഡില്‍ ഒരുകൂട്ടം വ്യവസായികള്‍ വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂണ്‍ 15നാണ് സഞ്ജയ് ഭീഷണി മുഴക്കിയത്. ഏഴ് എഫ്ഐആറുകളാണ് വൈദ്യുതി മോഷണത്തില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.