ഹര്‍ത്താലിനെ ചൊല്ലി ശ്രീധരന്‍പിള്ളയ്ക്ക് ബിജെപി യോഗത്തില്‍ വിമര്‍ശനം
കോർകമ്മിറ്റി അംഗങ്ങളുമായി ആലോചിക്കാതെ ഹർത്താൽ തിടുക്കത്തിൽ പ്രഖ്യാപിച്ചെന്ന വിമർശനമാണ് മുരളീധരപക്ഷത്തിനുള്ളത്. മരണമൊഴി പുറത്തുവന്നതോടെ പാർട്ടി വെട്ടിലായെന്ന് ഗ്രൂപ്പിനതീതമായ അഭിപ്രായവും ഉയരുന്നിരുന്നു
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ബിജെപി യോഗത്തില്‍ വിമര്‍ശനം. ഹര്‍ത്താല്‍ ജനവികാരം എതിരാക്കിയെന്ന വിമര്‍ശനമാണ് ബിജെപി യോഗങ്ങളില്‍ ഉയരുന്നത്. കോര്‍ കമ്മിറ്റിയിലും ഭാരവാഹി യോഗത്തിലുമാണ് വിമര്‍ശനം ഉയര്‍ന്നത്.
നേരത്തെ, ബിജെപി സമരപ്പന്തലില്‍ എത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ പേരിലെ ഹർത്താലിനെ ചൊല്ലി ബി ജെ പിയിലുണ്ടായ ഭിന്നത മറനീക്കി പുറത്ത് വന്നിരുന്നു. ഏത് സംഘടന നടത്തിയാലും ഹർത്താൽ പൗരാവകാശങ്ങളുടെ ലംഘനമാണെന്നാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞത്.
എന്നാല്‍, എല്ലാവരുമായും ആലോചിച്ചാണ് ഹർത്താൽ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻപിള്ള വിശദീകരണം നല്‍കി. ശബരിമല സമരം മലയിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതിനെ ചൊല്ലി ബി ജെ പിയിൽ ഇതിനകം ഭിന്നതയുണ്ട്.
അതിനിടെയായിരുന്നു സമരപ്പന്തലിന് മുന്നിൽ വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിലെ ഹർത്താൽ. കോർകമ്മിറ്റി അംഗങ്ങളുമായി ആലോചിക്കാതെ ഹർത്താൽ തിടുക്കത്തിൽ പ്രഖ്യാപിച്ചെന്ന വിമർശനമാണ് മുരളീധരപക്ഷത്തിനുള്ളത്.
മരണമൊഴി പുറത്തുവന്നതോടെ പാർട്ടി വെട്ടിലായെന്ന് ഗ്രൂപ്പിനതീതമായ അഭിപ്രായവും ഉയരുന്നിരുന്നു. ശബരിമല പ്രശ്നത്തിലെ സമരത്തിൻറെ തീവ്രത പോയതിന് പിന്നാലെ അടിക്കടിയുള്ള ഹർത്താൽ ജനവികാരം പാർട്ടിക്കെതിരാക്കിയെന്നാണ് കുറ്റപ്പെടുത്തൽ.
പ്രധാനമന്ത്രി തന്നെ ഹർത്താലിനെ അനുകൂലിച്ചതാണ് സംസ്ഥാന അധ്യക്ഷനെ അനുകൂലിക്കുന്നവരുടെ പ്രധാന പ്രതിരോധം. കൂടിയാലോചന ഉണ്ടായില്ലെന്ന വിമർശനങ്ങളെ ശ്രീധരൻപിള്ള തള്ളിയിരുന്നു.