വേശ്യകള്‍ പണം വാങ്ങി തങ്ങളുടെ ജോലിയും അരങ്ങില്‍ നൃത്തവും ചെയ്യും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുക മാത്രമല്ല അതിന് ജോലി കൂടി ചെയ്യില്ല

ഉത്തര്‍പ്രദേശ് : സംസാരിക്കുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് തള്ളി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യകളെക്കാള്‍ മോശമാണെന്ന് ബിജെപി എം എല്‍എയുടെ പ്രസ്താവനയാണ് വിവാദമായത്. വേശ്യകള്‍ പണം വാങ്ങി തങ്ങളുടെ ജോലിയും അരങ്ങില്‍ നൃത്തവും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുക മാത്രമല്ല അതിന് ജോലി കൂടി ചെയ്യില്ലെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു. 

ഇത്തരക്കാര്‍ക്ക് മുഖമടച്ച് അടിയാണ് നല്‍കേണ്ടത്. ഇവര്‍ തങ്ങളുടെ ജോലി ചെയ്ത് തീര്‍ക്കുമെന്നതിന് ഒരു ഉറപ്പുമില്ലെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു. നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാക്കളഎ വിളിച്ച് വരുത്തി ശാസന നല്‍കിയതിന് പിന്നാലെയാണ് പുതിയ വിവാദം. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്കായി നല്‍കുന്ന മസാലയാണെന്നായിരുന്നു സുരേന്ദ്ര സിംഗ് പ്രധാനമന്ത്രിക്ക് അന്ന് നല്‍കിയ വിശദീകരണം. 

രാജ്യത്ത് പീഡനം വര്‍ദ്ധിക്കുന്നത് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കുന്നത് മൂലമാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം പറഞ്ഞത്. കുട്ടികളെ അലഞ്ഞ് തിരയാന്‍ അനുവദിക്കുന്ന മാതാപിതാക്കളാണ് രാജ്യത്ത് പീഡനം കൂടാന്‍ കാരണമെന്ന സുരേന്ദ്രസിംഗിങ്ങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പണഖയെന്ന് വിളിച്ചതിന് ഏറെ പഴി കേട്ട എംഎല്‍എ കൂടിയാണ് സുരേന്ദ്രസിംഗ്.