മാഹി ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം പോസ്റ്റുമോർട്ടം വൈകിപ്പിക്കുന്നുവെന്ന് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമോജ് ഇന്നലെ കൊല്ലപ്പെട്ടത് മോർച്ചറിക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കി ബി ജെ പി പ്രവർത്തകർ​

മാഹി: കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജിന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് വിട്ടു കിട്ടാന്‍ വൈകുന്നതിൽ പ്രതിഷേധവുമായി ബിജെപി. മോർച്ചറിക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കി ബി ജെ പി പ്രവർത്തകർ പ്രതിഷേധിച്ചു. മറ്റെന്തോ ലക്ഷ്യം വെച്ചാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്നും ബിജെപി ജില്ലാനേതൃത്വത്തിന്‍റെ ആരോപണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമോജ് ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. 

മാഹി പാലത്തിനടുത്ത് മുഖത്തും കൈക്കും വെട്ടേറ്റ ഷമോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഎം നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷമോദിനും വെട്ടേറ്റത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്‍റെ മുൻ കൗൺസിലറുമായിരുന്ന ബാബു കണ്ണിപൊയിൽ. പള്ളൂരില്‍വെച്ചാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. 

എട്ട് പേരടങ്ങിയ സംഘമാണ് ഷമോജിനെ കൊന്നതെന്നാണ് പോലീസ് സംഘം പറയുന്നത്. ബാബു കൊല്ലപ്പെട്ടതിന് പ്രതികാരം എന്ന നിലയില്‍ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ഷമോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിന് സിസിടിവികള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.