ആന്ധ്രാപ്രദേശിനെ അപകീർത്തിപ്പെടുത്തിയാൽ ബിജെപി വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചന്ദ്രബാബു നായിഡു
നേതാക്കളെ ലക്ഷ്യമിട്ടുള്ള റെയിഡും മറ്റും അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപി സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചന്ദ്രബാബു നായിഡു. നായിഡുവിന്റെ ആരോപണം പരിഹാസ്യമെന്നാണ് ബിജെപി സർക്കാരിന്റെ പ്രതികരണം.
ആന്ധ്രാപ്രദേശ്: ഒരു സംസ്ഥാനത്തെ അവസാനിപ്പിക്കാനുള്ള നീക്കത്തിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ നേതൃനിരയെയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും നായിഡു ആരോപിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം പരിഹാസ്യമെന്നാണ് ബിജെപി സർക്കാരിന്റെ പ്രതികരണം. നേതാക്കളെ ലക്ഷ്യമിട്ടുള്ള റെയിഡും മറ്റും അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപി സർക്കാർ വലിയ വില കൊടുക്കേണ്ടി വരും. അമരാവതിയിൽ ജില്ലാ കളക്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
''എൻഡിഎ സർക്കാർ എനിക്കെതിരെ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്? ഞാനവർക്ക് കീഴടങ്ങാതിരിക്കുന്നിടത്തോളം കാലം എനിക്കെതിരെ വ്യക്തിപരമായ വിരോധം തീർക്കുകയാണ്. സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കാനാണ് ചിലർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.'' എന്നാൽ പരിഹാസ്യമായ ആരോപണങ്ങളാണ് ചന്ദ്രബാബു നായിഡു നടത്തുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. ടിഡിപി സർക്കാർ ജനങ്ങളിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. ജനകീയമല്ലാത്ത, അഴിമതി നിറഞ്ഞ ഭരണമാണ് ഇവർ സംസ്ഥാനത്ത് കാഴ്ച വയ്ക്കുന്നത്.
ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടി വരുമെന്ന് ചന്ദ്രബാബു നായിഡു ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. അതിനായി മാനസികമായി തയ്യാറെടുപ്പ് വേണം. സുപ്രീം കോടിതിയിൽ നിന്ന് മാത്രമേ നമുക്ക് സംരക്ഷണം ലഭിക്കൂ. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.