ദില്ലിയിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച എസ്‌യുവി ഇടിച്ച് 23 കാരനായ സാഹിൽ ധനേശ്ര മരിച്ചതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് അമ്മ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകരുതെന്ന് എല്ലാ മാതാപിതാക്കളോടും ഈ അമ്മ അപേക്ഷിക്കുന്നു. 

ദില്ലി: എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എനിക്കാകെ ഉണ്ടായിരുന്നത് അവനായിരുന്നു- ആ അമ്മയുടെ നിലവിളി നെഞ്ച് തകർക്കുന്നതായിരുന്നു. ദില്ലിയിലെ ദ്വാരകയിൽ 16 വയസ്സുകാരൻ ഓടിച്ചിരുന്ന എസ്‌യുവി മോട്ടോർ സൈക്കിൾ ഇടിച്ച് 23 വയസ്സുള്ള മകൻ സാഹിൽ ധനേശ്ര മരിച്ചിരുന്നു,

സാഹിൽ കുട്ടിയായിരുന്നപ്പോൾ ഉപയോഗിച്ച ടോയ് കാർ, ഐപാഡ്, ഫോട്ടോകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ നിഫറച്ച മുറിയിൽ ഇരുന്നുകൊണ്ടാണ് സാഹിലിന്റെ അമ്മ ഇന്ന മാക്കൻ മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ മരണം എല്ലാ മാതാപിതാക്കൾക്കും ഒരു പാഠമാകണമെന്ന് കണ്ണീരോടെ ഇവർ മാതാപിതാക്കളോട് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ പോലും കഴിയാത്തവരുമായ കുട്ടികൾക്ക് വാഹനങ്ങളുടെ താക്കോൽ നൽകരുതെന്നും ഈ അമ്മ അപേക്ഷിച്ചു.

എന്റെ മകന്റെ ത്യാഗം എല്ലാവർക്കും ഒരു പാഠമാകട്ടെ. നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കൂ. ആളുകൾ ഇപ്പോൾ പാഠം പഠിച്ചില്ലെങ്കിൽ, കൂടുതൽ അമ്മമാർക്ക് അവരുടെ കുട്ടികളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. പല അമ്മമാർക്കും കുട്ടികളെ നഷ്ടപ്പെടുമ്പോഴായിരിക്കും ആളുകൾക്ക് കാര്യം മനസ്സിലാകുക- അവർ പറഞ്ഞു. വാർത്തകൾ കാണുന്നതും അപകടത്തെക്കുറിച്ച് കേൾക്കുന്നതും ഒരു കാര്യമാണ്. പക്ഷേ, അത് നിങ്ങൾക്ക് സംഭവിക്കുമ്പോൾ മറ്റൊന്നാണെന്നും അവർ പറഞ്ഞു.

സാഹിലിനെ ഒറ്റയ്ക്കാണ് വളർത്തിയത്. രാത്രിയോ പകലോ നോക്കാതെ ജോലി ചെയ്തു. അവന്റെ വിദ്യാഭ്യാസം ഒരിക്കലും വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതായിരുന്നു അവളുടെ ഏകലക്ഷ്യം. എനിക്ക് വേറെ വഴിയില്ല. കുടുംബമില്ല, വേറെ കുട്ടിയില്ല, വേറെ കാരണവുമില്ല. എല്ലാം കഴിഞ്ഞു... അവന് നീതി നേടിക്കൊടുക്കുക മാത്രമാണ് എന്റെ മുന്നിലുള്ളതെന്നും സാഹിലിന്റെ ചിതാഭസ്മം താൻ സ്വയം നിമജ്ജനം ചെയ്ത കാര്യവും പറഞ്ഞ് ആ അമ്മ പൊട്ടിക്കരഞ്ഞു. ഞാൻ ഇതിനുമുമ്പ് ആരുടെയും ചിതാഭസ്മം പോലും കണ്ടിട്ടില്ല. ഞാൻ കണ്ടപ്പോൾ, അത് എന്റെ കുട്ടിയുടെതായിയെന്നും അവർ പറഞ്ഞു.

ജീവിതത്തെക്കുറിച്ച് വളരെയധികം സ്വപ്നങ്ങളുള്ള യുവാവായിരുന്നു സാഹിൽ എന്ന് അദ്ദേഹത്തിന്റെ മുറി വിളിച്ചോതുന്നു. അമ്മയെ വിമാനത്തിൽ കൊണ്ടുപോകണം, കാർ വാങ്ങണം, നല്ല വീട് വെയ്ക്കണം ഇതൊക്കെയായിരുന്നു ആ​ഗ്രഹങ്ങൾ.

ഫെബ്രുവരി 3 ന് ദ്വാരകയിലെ ലാൽ ബഹദൂർ ശാസ്ത്രി കോളേജിന് സമീപം 16 വയസ്സുള്ള ആൺകുട്ടി ഓടിച്ചിരുന്ന സ്കോർപിയോയിൽ ബൈക്ക് ഇടിച്ചാണ് സാഹിൽ മരിച്ചത്. തുടർന്ന് എസ്‌യുവി ഒരു ടാക്സിയിലും ഇടിച്ചു. ഫെബ്രുവരി 10 ന് കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ വേണ്ടി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.