ചുവന്ന മുണ്ടുടുത്തതിന് യുവാക്കളെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
തങ്ങളുടെ ഗ്രാമത്തിൽ ചുവന്ന മുണ്ടുടുത്ത് വന്നതെന്തിനെന്ന ചോദ്യവുമായാണ് 40 പേരോളം അടങ്ങുന്ന അക്രമിസംഘം ചുവന്ന മുണ്ടുടുത്ത ജഫ്രിനെ മർദിച്ചത്. ഡോക്യുമെന്ററി ചിത്രീകരിക്കാനും തെയ്യം കാണാനുമായി എത്തിയതായിരുന്നു നാലുപേർ. സംഘത്തോടൊപ്പമുണ്ടായിരുന്ന നവജിത്തിന്റെ അമ്മയെ പറക്കളായിയിൽ എത്തി കണ്ട് മരുന്ന് നൽകാനായി പോയ സമയത്തായിരുന്നു ആക്രമണം. ജഫ്രിന്‍ ഉടുത്തിരുന്ന ചുവന്ന മുണ്ട് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ പ്രകോപനം. പിന്നീട് ഇവരെ ക്രൂരമായി മർദ്ദിച്ചു. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിക്കും മർദനമേറ്റു. ഓം എന്നെഴുതിയിരുന്നവരെ മാറ്റി നിര്‍ത്തി മറ്റുള്ളവരെയായിരുന്നു മര്‍ദ്ദിച്ചതെന്നും ജഫ്രിന്‍ പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൂടുതൽ പ്രശ്നമുണ്ടാകുമെന്നും വസ്ത്രധാരണം തന്നെയാണ് പ്രശ്നമെന്നും പിന്നീട് ആശുപത്രിയിലെത്തിയ ബി.ജെ.പി നേതാക്കളും ഇവരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കാസർഗോഡ് ചീമേനിയിൽ സി.പി.എം--ബി.ജെ.പി സംഘർഷവും ബി.ജെ.പി ഹർത്താലും കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് തെരഞ്ഞുപിടിച്ചുള്ള ഈ ആക്രമണം. കൂട്ടത്തിലെ നവജിത്തിന്റെ രോഗിയായ അമ്മയെയും സംഘം മർദിച്ചു. ഇപ്പോള്‍ ചികിത്സയിൽ കഴിയുന്ന ഇവർ കേസുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്.