കരിമണല്‍ ഖനനം; ജനകീയ സമരസമിതിയുമായി ഇന്ന് സർക്കാർ ചർച്ച
കരിമണൽ ഖനനത്തെ എതിർക്കുന്ന ജനകീയ സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് അഞ്ചിന് വ്യവസായമന്ത്രിയാണ് ചർച്ച നടത്തുക.
ആലപ്പാട്ട്: കരിമണൽ ഖനനത്തെ എതിർക്കുന്ന ജനകീയ സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് അഞ്ചിന് വ്യവസായമന്ത്രിയാണ് ചർച്ച നടത്തുക. സീ വാഷിംഗ് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഖനനം പൂർണ്ണമായും നിർത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.
സമരസമിതിയോട് മുഖം തിരിച്ചുനിന്ന സർക്കാർ നിലപാട് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. സമരത്തിന് കൂടുതൽ പിന്തുണ കിട്ടുന്നത് തിരിച്ചറിഞ്ഞത് കൊണ്ടാണ് സർക്കാർ ചർച്ചക്ക് മുൻകയ്യെടുത്തത്. ഖനനത്തിൻറെ ആഘാതം പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കാനും ഇടക്കാല റിപ്പോർട്ട് വരും വരെ സീ വാഷിംഗ് നിർത്തിവെക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.
പക്ഷെ ശാസ്ത്രീയമായ ഖനനം തുടരാനുള്ള തീരുമാനത്തിൽ സമരസമിതിക്ക് എതിർപ്പുണ്ട്. ഖനനം നിർത്താതെ ചർച്ചക്കില്ലെന്ന് പറഞ്ഞ സമരസമിതി സീ വാഷിംഗ് നിർത്താനുള്ള തീരുമാനം സർക്കാർ അയയുന്നതിൻറെ സൂചനയായി കാണുന്നു. പക്ഷെ ഖനനം നിർത്തണമെന്ന നിലപാടിൽ സമിതി ഉറച്ചുനിന്നാൽ ചർച്ച പൊളിയാനും സമരം തുടരാനും സാധ്യതയുണ്ട്. ഇടക്കാല റിപ്പോർട്ട് വരും മുമ്പ് ഖനനം പൂർണ്ണമായും നിർത്തുന്ന തീരമാനം സർക്കാർ കൈക്കൊള്ളാനുള്ള സാധ്യത കുറവാണ്.