നെയ്യാറ്റിന്‍കര സ്വദേശി അനില്‍കുമാര്‍ മൂന്നു വര്‍ഷം മുമ്പ് ഒരു ലക്ഷംരൂപയാണ് പലിശക്കു വാങ്ങിയത്. മാസം 6000രൂപ പലിശയ്ക്കാണ് പൂവാര്‍ സ്വദേശിയായ ബിമലില്‍ നിന്നും പണം വാങ്ങിയതെന്ന് അനില്‍കുമാര്‍ പറയുന്നു. മാസ പലിശക്കു പുറമേ മൂന്നു ഗഡുക്കളായി 75,000 രൂപയും തിരികെ നല്‍കി. ടിപ്പര്‍ ലോറി ഡ്രൈവറായ അനില്‍കുമാര്‍ ബാക്കിതുക തിരികെ നല്‍കാന്‍ സമയം ചോദിച്ചിരുന്നു. 

ഇന്നലെ വൈകുന്നേരം പണം ചോദിച്ചെത്തിയ ബിമല്‍ അനിലിന്റെ ഭാര്യയോടെ മോശമായി പെരുമാറിയതായി പൊലീസ് പറയുന്നു. ഇക്കാര്യം അറിഞ്ഞെത്തിയ അനിലും ബിമലുമായി വാക്കേറ്റമുണ്ടാക്കി. ഇതിനുശേഷം ശേഷമാണ് അനിലിനെയെും കുടുബത്തെയും ആക്രമിച്ചത്. ആക്രമണത്തില്‍ അനിലിന്റെ ഒമ്പത് വയസ്സുള്ള മകള്‍ക്കും മര്‍ദ്ദമേറ്റു.

പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ബിമല്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഒരിടവേളക്കുശേഷം നെയ്യാറ്റിന്‍കര, പൂവ്വാര്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ബ്ലേഡ് മാഫിയ വീണ്ടും സജീവമായിട്ടുണ്ട്. ബ്ലേഡുകാര്‍ക്കെതിരെ പൊലീസില്‍ പരാതികളെത്തിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണവുമുണ്ട്.