ദില്ലി: നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്(എന്‍.എ.ബി) സ്‌കൂള്‍ ന്തേവാസികളായ കാഴ്ചയില്ലാത്ത കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ബ്രിട്ടീഷുകാരന്‍ അറസ്റ്റിലായി. മുറെ വാര്‍ഡ് എന്ന 54 കാരനെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. 

കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ മുറെയുടെ ലാപ്‌ടോപ്പില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ലാപ്‌ടോപ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

എന്‍.എ.ബിയുമായി ഒമ്പതു വര്‍ഷത്തെ ബന്ധമുള്ള ആളാണ് മുറെ വാര്‍ഡ്. ഇയാള്‍ സംഘടനയ്ക്ക് സംഭാവനകള്‍ നല്‍കിവരുന്നുണ്ട്. ഇതിന്റെ ബലത്തില്‍ സ്‌കൂളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മുറെ എന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഗുര്‍ഗാവിലുള്ള സ്വകാര്യ സ്ഥാപനത്തിലാണ് മുറെ ജോലി ചെയ്യുന്നത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി എന്‍.എ.ബിയിലെ ഒരു സ്റ്റാഫ് പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. മുറെ വാര്‍ഡിനെ വസന്ത് കുഞ്ചിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതായും ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.