ഹരിയാന: ഹരിയാനയിലെ ബോണ്ടസി ഗ്രാമത്തിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍. ഏഴ് വയസ്സ് കാരനായ പ്രഥുമന്‍ താക്കൂര്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസിന് കണ്ടുകിട്ടി. രാവിലെ എട്ട് മണിക്ക് മകനെ സ്കൂളില്‍ കൊണ്ടുവിട്ടു. എന്നാല്‍ വെറും പത്ത് മിനിറ്റിന് ശേഷം സ്കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഫോണ്‍ വരികയായിരുന്നെന്നും കുട്ടിയുടെ പിതാവ് വരുണ്‍ താക്കൂര്‍ പറഞ്ഞു. ഓറിയന്‍റ് ക്രാഫ്റ്റിലെ ക്വാളിറ്റി മാനേജരാണ് വരുണ്‍.

ചോരയൊലിപ്പിച്ച് കിടന്ന കുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ കുട്ടിയുടെ മരണം ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സംഭവിച്ചെന്നുമാണ് സ്കൂള്‍ ആധികൃതര്‍ തന്നോട് പറഞ്ഞതെന്നും വരുണ്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായ് ആശുപത്രിയിലേക്ക് മാറ്റിയിട്ടിട്ടുണ്ട്. സഹപാഠികളെയും അദ്ധ്യാപകരെയും പോലീസ് ചോദ്യം ചെയ്ത് വരുന്നു. കുട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്കൂളിനെതിരെ കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിക്ഷേധിക്കുകയും കുട്ടിയുടെ മരണത്തിന് കാരണം സ്കൂള്‍ അധികൃതരുടെ ജാഗ്രതകുറവാണെന്ന് ആരോപിക്കുകയും ചെയ്തു.