ബ്രസീലിന്‍റെ യഥാര്‍ത്ഥ ശക്തി നെയ്മറല്ല; ലോകകിരീടം നേടാനുള്ള സാധ്യതയുടെ കാരണം മറ്റൊന്ന്
- ബ്രസീലിന്‍റെ സുവര്‍ണകാലങ്ങളില്‍ പ്രതിരോധമായിരുന്നു അവരുടെ ശക്തി കേന്ദ്രം
മോസ്ക്കോ: ലോക കിരീടത്തില്‍ മുത്തമിടുന്ന സുവര്‍ണ നിമിഷത്തിനായി 16 വര്‍ഷങ്ങളായി ബ്രസീലിയന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. 2002 ല്‍ കഫുവിന്‍റെ നേതൃത്വത്തില്‍ റൊണാള്‍ഡോയും റിവാള്‍ഡോയും നിറഞ്ഞാടിയപ്പോഴാണ് അവസാനമായി ലോക കിരീടം ബ്രസീലിയന്‍ മണ്ണിലെത്തിയത്.
കഴിഞ്ഞ ലോകകപ്പുകളില്‍ നിരാശയായിരുന്നു ഫലം. എന്നാല്‍ റഷ്യന്‍ മണ്ണില്‍ പ്രതീക്ഷകള്‍ കാക്കുന്ന പ്രകടനമാണ് കാനറികള്‍ ഇതുവരെ പുറത്തെടുത്തത്. പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോയെ തകര്‍ത്ത ശൈലി, നെയ്മറിനെയും സംഘത്തെയും ഫേഫറുറ്റുകളുടെ പട്ടികയില്‍ മുന്നിലെത്തിച്ചിട്ടുണ്ട്.
ഒരേ താളത്തില്‍ പന്തുതട്ടുന്ന ബ്രസിലിന്‍റെ ഏറ്റവും വലിയ ശക്തിയായി നിലകൊള്ളുന്നത് നെയ്മറാണ്. എന്നാല്‍ റഷ്യയില്‍ കാനറികളുടെ യഥാര്‍ത്ഥ ശക്തി നെയ്മര്‍ ആണെന്ന് പറയാനാകില്ല. നെയ്മറിനെക്കാളും വലിയ ശക്തിയായി നിലകൊള്ളുന്നത് ബ്രസീലിന്‍റെ പ്രതിരോധകോട്ടയാണെന്നാണ് വിലയിരുത്തലുകള്‍.
ബ്രസീലിന്‍റെ സുവര്‍ണകാലങ്ങളില്‍ പ്രതിരോധമായിരുന്നു അവരുടെ ശക്തി കേന്ദ്രം. ബോക്സിനകത്തേക്ക് പോലും എതിരാളികളെ കടത്തിവിടാത്ത ഉറച്ചകോട്ടയായി പ്രതിരോധക്കാര്‍ അണിനിരക്കുമ്പോള്‍ മുന്നേറ്റതാരങ്ങള്‍ക്ക് എതിരാളികളുടെ കോട്ട പൊളിക്കാന്‍ അനായാസം പറ്റുമായിരുന്നു.
റഷ്യന്‍ ലോകകപ്പില്‍ ആ പഴയ ബ്രസീലായി അവര്‍ മാറുകയാണ്. അതുകൊണ്ടുതന്നെയാണ് കിരീടം നേടാനുള്ള സാധ്യതാ പട്ടികയില്‍ ബ്രസീല്‍ മുന്നിലെത്തുന്നതും. നാല് മത്സരങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയ കാനറികള്‍ വഴങ്ങിയത് ഒരേ ഒരു ഗോള്‍ മാത്രമാണെന്ന് അറിയുമ്പോള്‍ പ്രതിരോധക്കോട്ട ശക്തമാകുന്നുവെന്ന് വ്യക്തമാകും. സ്വിറ്റ്സര്‍ലണ്ടിനെതിരായ ആദ്യ മത്സരത്തിലാണ് ബ്രസീൽ മുന്നേറ്റ നിര ഇതുവരെ 7 ഗോളുകളാണ് അടിച്ചുകൂട്ടിയത്.