രണ്ടോ മൂന്നോ മാസത്തിനകം കേരളത്തിലെ 85% പേർക്കും കുടിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും, വെള്ളം കിട്ടാത്തവർ ബിൽ അടയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം: രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം കേരളത്തിലെ 85 ശതമാനം പേര്‍ക്കും കുടിവെള്ളം ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 23 ശതമാനത്തിൽ നിന്നാണ് ഈ കുതിപ്പ് സാധ്യമായത്. എന്നാല്‍, കേന്ദ്ര സർക്കാർ സമീപ കാലത്ത് ഒരു രൂപ പോലും സംസ്ഥാനത്തിന് നൽകുന്നില്ല. എങ്കിലും കുടിവെള്ളം എത്തിക്കുന്ന കാര്യത്തിൽ സംസ്ഥാനം വിട്ടുവീഴ്ച ഇല്ലാതെ മുന്നോട്ട് പോവുകയാണ്. കേരളത്തിൽ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ജലജീവൻ മിഷനില്‍ ഉൾപ്പെടുത്തി നാല് പ്രവൃത്തികൾക്ക് കൂടെ മന്ത്രിസഭ അംഗീകാരം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

ഒരു തുള്ളി വെള്ളം ടാപ്പിൽ എത്താതിരുന്നിട്ടും വാട്ടര്‍ ബിൽ വന്നുവെന്നുള്ള പരാതികൾ വന്നിട്ടുണ്ട്. അങ്ങനെ ഒക്കെ വന്നാല്‍ ഒരു രൂപ പോലും അടയ്ക്കേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിൻ ഉറപ്പ് നൽകി. ചില സാങ്കേതിത പ്രശ്നം ഒക്കെ ഉണ്ടാകുന്നത് കൊണ്ടാണിത്. ഈ ഏപ്രിലിലും സ്വാഭാവികമായി വെള്ളക്കരം കൂട്ടേണ്ടതാണ്. പക്ഷേ അതും സർക്കാര്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. പ്രത്യേക ആവശ്യങ്ങൾ ഉള്ള കുടുംബങ്ങൾക്ക് പ്രത്യേകമായി പരിഗണിച്ച് തന്നെ ബില്ലിൽ കുറവ് വരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ജല വകുപ്പും തമ്മിൽ നല്ല ഏകോപനത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം റോഡുകൾ പൊളിച്ച ശേഷമാണ് അത് പഴയ പോലെയാക്കാനും സാധിച്ചത്. വാട്ടര്‍ കണക്ഷന്‍റെ ഭാഗമായി പൊളിച്ച റോഡുകളുടെ ഏകദേശം 60 ശതമാനവും വീണ്ടും മികച്ച രീതിയിൽ പുനര്‍ നിർമ്മിച്ച് കഴിഞ്ഞു. പഞ്ചായത്ത് റോഡുകൾ പോലും വാട്ടര്‍ കണക്ഷന്‍റെ ഭാഗമായി പൊളിക്കുന്നുണ്ട്. അതിലും പരാമാവധി പുനർ നിര്‍മ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്.

കേരളം കണ്ട ഏറ്റവും നൂതനമായ പദ്ധതിയായിരുന്നു ചെല്ലാനത്തേത്. അവിടെ എല്ലാം മനോഹരമായി. എല്ലാവരും സുരക്ഷിതമായി താമസിക്കുന്നു. ഇപ്പോൾ സന്തോഷമുള്ള ജനതയാണ് അവിടെയുള്ളത്. എല്ലാ തീരങ്ങളും ഒരുപോലെയല്ല. ഇപ്പോൾ കിഫ്ബി വഴി കൂടുതൽ പദ്ധതികളും നടപ്പാക്കും. തീരദേശ സംരക്ഷണത്തിന് സർക്കാര്‍ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും പരിഹരിച്ച് വരിയാണ്. തമ്പാനൂരെ ആമയിഴഞ്ചാൻ തോട് അതിലെ ഉദാഹരണമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.