ഓസ്ട്രിയയ്‌ക്കെതിരെയാണ് ബ്രസീല്‍ ബൂട്ടുകെട്ടുന്നത് ഇന്ത്യന്‍ സമയം 7.30 നാണ് മത്സരം ആരംഭിക്കുക

വിയന്ന: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം ലോകമാകെ അലയടിക്കുകയാണ്. ആരാധകരുടെ ആവേശത്തിന്റെ ആക്കം കൂട്ടാനായി നെയ്മറിന്റെ ബ്രസീല്‍ ഇന്ന് കളത്തില്‍. ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹമത്സരത്തിന് ഓസ്ട്രിയയ്‌ക്കെതിരെയാണ് ബ്രസീല്‍ ബൂട്ടുകെട്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ ഇറങ്ങുന്നത്. പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണ മോചനം നേടിയ നെയ്മര്‍ ആദ്യ ഇലവനില്‍ ഇറങ്ങുമോയെന്നറിയാനാണ് മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായിറങ്ങിയ നെയ്മറായിരുന്നു ആദ്യ ഗോള്‍ നേടി ബ്രസീലിനെ മുന്നിലെത്തിച്ചത്.

ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ ബ്രസീല്‍ മുന്നിലാണ്. ഇന്ന് കൂടി ജയിച്ചാല്‍ ബ്രസീലിന്റെ കിരീട സാധ്യതകള്‍ വര്‍ധിക്കും. ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങള്‍ തന്നെയാണ് പരിശീലകന്‍ ടിറ്റെയുടെ കൈമുതല്‍. മറുവശത്ത് ഓസ്ട്രിയയാകട്ടെ അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സമയം 7.30 നാണ് മത്സരം ആരംഭിക്കുക.