ബ്രസീലിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: തീവ്ര വലതുകക്ഷി ജെയർ ബോൾസോനാരോയ്ക്ക് മേല്‍ക്കൈ
ബ്രസീൽ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് തീവ്ര വലതുകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി ജെയർ ബോൾസോനാരോ. ആദ്യ റൗണ്ട് ഫലങ്ങളിൽ ആകെ പോള്‍ ചെയ്ത 94 ശതമാനം വോട്ടുകളില്‍ 46.93 ശതമാനം വോട്ടുകള്‍ വോട്ടുകളുമായി ബോൾസോനാരോ ബഹുദൂരം മുന്നിലെത്തി.
ബ്രസീലിയ: ബ്രസീൽ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് തീവ്ര വലതുകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി ജെയർ ബോൾസോനാരോ. ആദ്യ റൗണ്ട് ഫലങ്ങളിൽ ആകെ പോള്‍ ചെയ്ത 94 ശതമാനം വോട്ടുകളില്‍ 46.93 ശതമാനം വോട്ടുകളുമായി ബോൾസോനാരോ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ ചെറിയ ശതമാനം വോട്ടുകളുടെ കുറവില്‍ ബോള്‍സോനാരോയ്ക്ക് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം നേരിട്ട് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമായിരുന്നു.
രണ്ടാം ഘട്ടത്തിൽ ബോൾസോനാരോ ലെഫ്റ്റ് സ്ഥാനാര്‍ഥിയുമായി ഒരിക്കല്‍ കൂടി മാറ്റുരയ്ക്കും. ശക്തമായ പ്രചരണങ്ങള്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം ഘട്ടത്തിനായുള്ള ഒരുക്കത്തിലേക്ക് നീങ്ങുകയാണ് കക്ഷികളെല്ലാം. ഒക്ടോബര്‍ 28നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. അഴിമതിക്കേസിൽ ജയിലിലായ മുൻ പ്രസിഡന്റും വർക്കേസ് പാർട്ടി നേതാവുമായ ലുല ഡിസിൽവ നേരത്തെ മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു.
മുൻ പ്രസിഡന്‍റ് ലുല ഡിസിൽവയുടെ ലെഫ്റ്റിസ്റ്റ് വർക്കേസ് പാർട്ടിക്കാണ് തെരഞ്ഞെടുപ്പ് തിരിച്ചടിയായിരിക്കുന്നത്. വർക്കേസ് പാർട്ടി സ്ഥാനാർത്ഥി ഫെർണാണ്ടോ ഹദ്ദദിന് 28 ശതമാനം വോട്ടാണ് ലഭിച്ചത്. പിന്നിലായി ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 12.5 ശതമാനം വോട്ടുമാണ് ലഭിച്ചത്.