വധു ദുരിതാശ്വാസ ക്യാംപിലായതിനാൽ വിവാഹം മാറ്റിവച്ചു
മാറ്റിവച്ച വിവാഹത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. രണ്ടു ദിവസം മുന്പ് ഫോണിൽ വിളിച്ചപ്പോഴാണ് വിവാഹം മാറ്റിവച്ച കാര്യം പരസ്പരം പറയുന്നത്. പിന്നീടിതുവരെ വിളിക്കാന്‍ സാധിച്ചിട്ടില്ല.
തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് വിവാഹം മാറ്റിവച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ പ്രമോദും ഇടുക്കി ഏലപ്പാറ സ്വദേശികളായ സുകുമാരൻ-തങ്കമ്മ മകൾ പ്രതിഭയും തമ്മിലുള്ള വിവാഹമാണ് മാറ്റിവച്ചത്. ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നിലാണ് പ്രതിഭയുടെ കുടുംബം. അവിടത്തെ അവസ്ഥ എന്താണെന്ന് പോലും അറിയാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് പ്രമോദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
റെയിൽവേയിൽ ഉദ്യോഗസ്ഥനാണ് പത്തനംതിട്ട റാന്നി സ്വദേശിയായ പ്രമോദ്. സ്വന്തം വീട്ടിലേക്കും രണ്ട് ദിവസമായി വിളിക്കാനോ വിവരങ്ങൾ അറിയാനോ സാധിച്ചിട്ടില്ലെന്ന് പ്രമോദ് പറയുന്നു. വീട്ടിലേക്ക് എത്തിച്ചേരാൻ ബസ്സോ ട്രെയിനോ ഇല്ല. മാറ്റിവച്ച വിവാഹത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഫോണിൽ വിളിച്ചപ്പോഴാണ് വിവാഹം മാറ്റിവച്ച കാര്യം പരസ്പരം പറയുന്നത്. ഇടുക്കിയിൽ ഉരുൾപൊട്ടലിലും കനത്ത മഴയിലും നിരവധി കുടുംബങ്ങളിലാണ്ന നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇടുക്കി ജില്ല. പത്തനംതിട്ട ജില്ലയിൽ നിന്നും മഴയ്ക്ക് ശമനം വന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.