ബ്രിക്സ് ഉച്ചകോടി ഇന്നുമുതല്‍ ചൈനയില്‍; പ്രധാനമന്ത്രി മോദി പങ്കെടുക്കും
ദില്ലി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിലെ ഷിയാമെനിൽ തുടക്കം. ദോക്‍ലാം അതിര്‍ത്തിയിൽ സൈന്യത്തെ പിൻവലിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിൽ എത്തിയത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. ദോക്‍ലാം വിഷയം ചര്‍ച്ചയായേക്കും. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിനേയും മോദി കാണും. ഉച്ചകോടിയിൽ ചൈനയുടെ എതിര്‍പ്പ് മറികടന്ന് പാകിസ്ഥാനിലെ ഭീകരവാദം ഇന്ത്യ ഉന്നയിക്കും. സാമ്പത്തിക സഹകരണം , വ്യാപാരം, സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തിന് അംഗ രാജ്യങ്ങൾ ധാരണപത്രം ഒപ്പിടും. ഇന്നലെ ഷിയാമെനിൽ ഇന്ത്യൻ സമൂഹം മോദിക്ക് സ്വീകരണം നൽകി. ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന ഒമ്പതാം ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. ചൈനയുടെ പ്രത്യേക ക്ഷണപ്രകാരം ഈജിപ്ത്, കെനിയ, തജിക്കിസ്ഥാൻ, മെക്സിക്കോ, തായ്‌ലൻഡ് എന്നീ രാഷ്ട്രങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്ക് ശേഷം മറ്റന്നാൾ പ്രധാനമന്ത്രി മ്യാൻമറിലേക്ക് പോകും.