രാമക്ഷേത്രം നിർമ്മിക്കാൻ നിയമം കൊണ്ടുവരും: വിശ്വഹിന്ദു പരിഷത്ത്
ക്ഷേത്ര നിര്‍മ്മാണത്തിന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ കാത്തുനില്‍ക്കാനാകില്ല. പാര്‍ലമെന്റ് നിയമം പാസ്സാക്കിയില്ലെങ്കിൽ ജനുവരിയിൽ അലഹബാദില്‍ നടക്കുന്ന കുംഭമേളയിലെ സന്യാസിമാരുടെ ധര്‍മ്മസന്‍സദ് അന്തിമ തീരുമാനമെടുക്കും
ദില്ലി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ നിയമം കൊണ്ടുവരുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ സാന്ദ് ഉച്ചാധികാർ സമിതി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഈ നിയമം പാസാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്നലെ ദില്ലിയിൽ സംഘടിപ്പിച്ച വിശ്വഹിന്ദുപരിഷത്ത് ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. രാമക്ഷേത്രം എത്രയും വേഗം നിർമ്മിക്കാൻ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും യോഗത്തിൽ പാസ്സാക്കിയിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ കാത്തുനില്‍ക്കാനാകില്ല. പാര്‍ലമെന്റ് നിയമം പാസ്സാക്കിയില്ലെങ്കിൽ ജനുവരിയിൽ അലഹബാദില്‍ നടക്കുന്ന കുംഭമേളയിലെ സന്യാസിമാരുടെ ധര്‍മ്മസന്‍സദ് അന്തിമ തീരുമാനമെടുക്കും. വിശ്വഹിന്ദു പരിഷത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. നിയമം കൊണ്ടുവരാന്‍ എം.പിമാര്‍ വഴി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നിയമ നിര്‍മ്മാണത്തിനായി രാഷ്ട്രപതി ഇടപെടണമെന്നും വി.എച്ച്.പി അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ദേശീയ ജനറല്‍ സെക്രട്ടറി സുരേന്ദ്രജെയിന്‍ തുടങ്ങിയവ വ്യക്തികൾ ആവശ്യപ്പെട്ടു.