കോടായ ലാപ്പ്ടോപ്പ് വിറ്റു. കേസിനുപോയ ആള്‍ക്ക് ആറ് വർഷത്തിന് ശേഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

കോഴിക്കോട്: കേടായ ലാപ്ടോപ്പ് വില്‍പ്പന നടത്തിയതിനെതിരെ ഉപഭോക്താവായ മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിൽ അനുകൂല വിധി. താമരശേരിയിലെ മാധ്യമ പ്രവർത്തകനായ സിദ്ദീഖ് പന്നൂരിന്‍റെ പരാതിയിലാണ് കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നിന്നും ആറ് വർഷത്തിന് ശേഷം അനുകൂലി വിധി ഉണ്ടായത്.

കോഴിക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന ഓട്ടോമേഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തില്‍ നിന്നും 2012 ജനുവരി 28 നാണ് സിദ്ദീഖ് 20,500 രൂപയ്ക്ക് തോഷിബ കമ്പനിയുടെ ലാപ്‌ടോപ്പ് വാങ്ങിയത്. പിറ്റേ ദിവസം ഉപയോഗിച്ച് നോക്കിയപ്പോള്‍ തന്നെ കീ ബോര്‍ഡിന് തകരാറുള്ളതായി കണ്ടെത്തുകയും വിവരം സ്ഥാപനത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറന്നതാണെന്നും മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നുമായിരുന്നു സ്ഥാപനത്തിലെ ജീവനക്കാരുടെ മറുപടി.

മൂന്ന് മാസത്തിനിടെ പലതവണ കോഴിക്കോട്ടെ സ്ഥാപനത്തില്‍ ലാപ്‌ടോപ്പുമായി എത്തിയെങ്കിലും തകരാറ് മനസിലാക്കാന്‍ പോലും ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് സര്‍വീസ് സെന്‍ററില്‍ പോയെങ്കിലും തകരാറ് പരിഹരിച്ച് കിട്ടാതിരുന്നതോടെ കോഴിക്കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ലാപ്‌ടോപ്പിന്‍റെ തകരാറിന് കമ്പനിയാണ് ഉത്തരവാദിയെന്നും കമ്പനിയെയും സര്‍വീസ് സെന്‍ററിനെയും പ്രതി ചേര്‍ക്കണമെന്നും ഓട്ടോമേഷന്‍ ടെക്‌നോളജീസിന് വേണ്ടി ഹാജരായ അഭിഭാഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. 

തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തോഷിബ കമ്പനിയെയും അന്നത്തെ സര്‍വീസ് സെന്‍ററിനെയും പ്രതി ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. എതിര്‍കക്ഷികള്‍ക്ക് വേണ്ടി അഭിഭാഷകരായ എം. സമീര്‍ ബാബു, സി.എം. സുബ്രഹ്മണ്യന്‍, വി.ജി. വേദഗോപാലന്‍ എന്നിവരും ഒരു വനിതാ അഭിഭാഷകയും ഹാജരായി. ഉപയോഗിക്കാന്‍ അറിയാത്തതിനാലാണ് ലാപ് ടോപ്പ് കേടായതെന്നായിരുന്നു എതിര്‍ കക്ഷികളുടെ വാദം. 

ഇത് തള്ളിയ കോടതി ലാപ്ടോപ്പിന്‍റെ വിലയായ 20,500 രൂപയും അയ്യായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ കോടതി ചെലവും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ലാപ്‌ടോപ്പിന്‍റെ തകരാറിന് കമ്പനിയാണ് ഉത്തരവാദിയെന്നുമുള്ള ഒന്നാം എതിര്‍ കക്ഷിയായ ഓട്ടോമേഷന്‍ ടെക്‌നോളജീസിന്‍റെ വാദം കോടതി അംഗീകരിച്ചു. അഭിഭാഷകന്‍റെ സഹായമില്ലാതെയാണ് സിദ്ദീഖ് പന്നൂര്‍ ആറ് വര്‍ഷം നിയമ പോരാട്ടം നടത്തി അനുകൂല വിധി നേടിയെടുത്തത്.