ശ്രീനഗര്‍: ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടാണ് ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപില്‍ ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ബിഎസ്എഫ്. 
ക്യാംപില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ പറഞ്ഞു. പാക്കിസ്ഥാന്‍ മര്യാദയില്ലാതെ പെരുമാറുന്ന കാലത്തോളം കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ പുലര്‍ച്ചെയാണ് ശ്രീനഗര്‍ വിമാനത്താവളത്തിന് തൊട്ടടുത്ത് തന്ത്രപ്രധാന മേഖലയിലെ ബിഎസ്എഫ് 182ആം ബറ്റാലിയന്‍ ക്യാംപിനു നേരെ ഭീകരാക്രമണം നടന്നത്. കരസേനയും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെ വധിച്ചു. ബിഎസ്എഫ് എഎസ്‌ഐ ബികെ യാദവ് ആക്രമണത്തില്‍ മരിക്കുകയും നാല് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകര സംഘടനയായ ജയിഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആക്രമണത്തെതുടര്‍ന്ന് അടച്ചിട്ടിരുന്ന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായിട്ടുണ്ട്. അതേസമയം പൂഞ്ച് ജില്ലയിലെ ദിഗ് വാര്‍ സെക്ടറില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.