തിരുവനന്തപുരം: ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും. വ്യാഴാഴ്ച വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കും. വിഎസിനെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ ഇരട്ടപ്പദവി നിയമ ഭേദഗതി ബില്ലും വ്യാഴാഴ്ച അവതരിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനപ്രിയമെന്ന് ഭരണപക്ഷം, വെറും സ്വപ്നം കാണലെന്ന് പ്രതിപക്ഷം, വിലക്കയറ്റത്തിനിടയാക്കുമെന്ന് ബിജെപി. ഐസക് അവതരിപ്പിച്ച ബജറ്റിന്മേല്‍ ചൂടേറിയ ചര്‍ച്ചക്കാകും നിയമസഭ സാക്ഷ്യം വഹിക്കുക. ഓരോ ദിവസവും മൂന്ന് മണിക്കൂറാണ് ചര്‍ച്ച. വ്യാഴാഴ്ച വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കും. വിഎസ്സിനായുള്ള നിയമഭേദഗതി ബില്ലും ഈയാഴ്ച സഭയില്‍ അവതരിപ്പിക്കും. കേരള നിയമസഭാ അയോഗ്യതാ നീക്കം ചെയ്യല്‍ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. 14ന് നിയമമന്ത്രി അവതരിപ്പിക്കുന്ന ബില്ല് പൊതുചര്‍ച്ചക്ക് ശേഷം സബ്‌ജക്‌ട് കമ്മിറ്റിക്ക് അയക്കും. 19ന് ബില്‍ പാസ്സാക്കാനാണ് ശ്രമം. നിയമക്കുരുക്ക് ഒഴിവാക്കാന്‍ 65 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ബില്‍ അവതരിപ്പിക്കുന്നത്. ബില്ലിന്മേലുള്ള ചര്‍ച്ചയിലെ പ്രതിപക്ഷ നിലപാടും ശ്രദ്ധേയമാകും. ബില്‍ പാസ്സാകുമെങ്കിലും വിഎസ് അധികാരത്തിനായി പാര്‍ട്ടിക്ക് കീഴടങ്ങിയെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്. ഭരണപരിഷ്‌ക്കാര കമ്മീഷനില്‍ വിഎസ്സിനൊപ്പമുള്ള മറ്റ് അംഗങ്ങളെയും കമ്മീഷന്റെ ഘടനയും 20ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.