എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ 'ഓപ്പറേഷന്‍' ടിമോത്തിയുടെ 'മോഷണ ജീവിതം' ആകെ മാറ്റിമറിച്ചു. രാത്രിയില്‍ പതിവുരീതിയില്‍ മോഷ്ടിക്കാനിറങ്ങിയതായിരുന്നു ടിമോത്തി. നിര്‍ത്തിയിട്ടിരുന്ന ഏഴ് കാറുകളോളം കുത്തിത്തുറന്ന് ക്രെഡിറ്റ് കാര്‍ഡുകളും, ഐഡി കാര്‍ഡുകളും, കാശുമെല്ലാം മോഷ്ടിച്ചു 

അറ്റ്‌ലാന്റ: രാത്രിയില്‍ പാര്‍ക്കിംഗ് ഏരിയകളിലും വീടുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ കുത്തിത്തുറന്ന് അകത്ത് കയറി മോഷണം നടത്തുന്നതാണ് 23കാരനായ ടിമോത്തിയുടെ പ്രധാന ജോലി. പതിവായി ഈ രീതിയില്‍ തന്നെയാണ് യുവാവിന്റെ മോഷണം. എന്നാല്‍ കഴിഞ്ഞ ദിവസം ആക്വേര്‍ത്തിന് സമീപം നടത്തിയ 'ഓപ്പറേഷന്‍' ടിമോത്തിയുടെ 'മോഷണ ജീവിതം' ആകെ മാറ്റിമറിച്ചു. 

രാത്രിയില്‍ പതിവുരീതിയില്‍ മോഷ്ടിക്കാനിറങ്ങിയതായിരുന്നു ടിമോത്തി. നിര്‍ത്തിയിട്ടിരുന്ന ഏഴ് കാറുകളോളം കുത്തിത്തുറന്ന് ക്രെഡിറ്റ് കാര്‍ഡുകളും, ഐഡി കാര്‍ഡുകളും, കാശുമെല്ലാം മോഷ്ടിച്ചു. എട്ടാമത് കാറിലെത്തിയപ്പോഴേക്കും ടിമോത്തി ക്ഷീണിതനായി. ഒന്ന് മയങ്ങാമെന്ന് കരുതി കിടന്ന കള്ളന്‍ അറിയാതെ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ കാണുന്നത് നാട്ടുകാരെയും പൊലീസിനെയുമാണ്. 

കാറിനകത്ത് കിടന്നുറങ്ങുന്ന കള്ളനെ കണ്ട് ഉടമയും മറ്റ് സമീപവാസികളും ചേര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. അങ്ങനെ തൊണ്ടിമുതലുകളോടു കൂടി ടിമോത്തി പൊലീസ് കസ്റ്റഡിയിലായി. വൈകാതെ എട്ട് കേസുകളും ടിമോത്തിക്കെതിരെ ചുമത്തപ്പെട്ടു. അറ്റ്‌ലാന്റയിലെ പലയിടങ്ങളിലും കാര്‍ കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. എന്നാല്‍ ആദ്യമായാണ് പൊലീസ് വലയിലല്ലാതെ ഒരു കാര്‍ മോഷ്ടാവ് ഇവിടെ പിടിയിലാകുന്നത്.