സി കെ പത്മനാഭന്‍റെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍മാര്‍
സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായെന്ന് ഡോക്ടർമാർ. പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കും.
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി ജെ പിയുടെ അനിശ്ചിതകാല നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. എട്ട് ദിവസമായി സമരം നയിക്കുന്ന ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം സി കെ പത്മനാഭൻറെ ആരോഗ്യനില മോശമായി വരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിലേക്ക് മാറ്റിയാല്‍ ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുക്കും.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്നത്. ആദ്യം സമരം ആരംഭിച്ച എ എന്‍ രാധാകൃഷ്ണിന്‍റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്.