1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന് വരുന്ന ജനുവരിയില്‍ എഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കും. 

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിന് എഡിജിപി സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയാണ്. ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും വഹിക്കുന്ന അദ്ദേഹം നിലവില്‍ ശബരിമലയുടെ സുരക്ഷചുമതലയുള്ള കോര്‍ഡിനേറ്റിംഗ് ഓഫീസറാണ്. കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്‍റെ മേല്‍നോട്ടചുമതലയും അദ്ദേഹത്തിനാണ്. വരുന്ന ജനുവരിയില്‍ അദ്ദേഹത്തിന് എഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കും. 

ഇതോടൊപ്പം 2001 ഐ.പി.എസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മ്മയ്ക്ക് ഐജി റാങ്കിലേക്കും 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്കുമാര്‍ എന്നിവര്‍ക്ക് ഡിഐജി പദവികളിലേക്കും സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഈ കേഡറുകളില്‍ ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ സ്ഥാനക്കയറ്റം നല്‍കും. 1994 ഐ.എ.എസ് ബാച്ചിലെ രാഷേജ് കുമാര്‍ സിഹ്ന, സഞ്ജയ് ഗാര്‍ഗ്, എക്സ്. അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലും മന്ത്രിസഭ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്കും സ്ഥാനക്കയറ്റം നല്‍കും.