പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ്. തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. ഇടുക്കി ജില്ലാ കളക്ടറെ മാറ്റി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളില്‍ പുതിയ സബ് ആര്‍.ടി. ഓഫീസുകള്‍ തുടങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ തീരുമാനിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മറ്റു മന്ത്രിസഭാ യോഗതീരുമാനങ്ങള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2019 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. 

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ്. തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഇടുക്കി കലക്ടര്‍ ജീവന്‍ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കും. പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശനെ ഇടുക്കി കലക്ടറായി മാറ്റി നിയമിക്കും. 

എറണാകുളം ജില്ലയിലെ തുറവൂരിലും വയനാട് ജില്ലയിലെ വെള്ളമുണ്ടയിലും പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. തുറവൂരില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ രണ്ടു ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകള്‍ അനുവദിക്കും. വെള്ളമുണ്ടയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകളാണ് തുടങ്ങുക. രണ്ടിടത്തും 6 വീതം പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 

ഏഴു ജില്ലകളില്‍ ന്യൂനപക്ഷ-യുവജന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കണ്ണനല്ലൂര്‍ (കൊല്ലം), കായംകുളം (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്പി (പാലക്കാട്), വളാഞ്ചേരി (മലപ്പുറം), പേരാമ്പ്ര (കോഴിക്കോട്), തലശ്ശേരി (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.